കാണാമറയത്ത്

>> Monday, October 13, 2008

നാളേറെ കഴിയുമ്പോ
എന്തായിരിക്കും നീയും ഞാനുമെന്ന്,
സൌഹൃദം ഉണ്ടാവുമോ
ഓര്‍മ്മകള്‍ ഉണ്ടാവുമോ എന്ന്.
എപ്പോഴോ
ഇങ്ങനെയൊരാളെ അറിയുമായിരുന്നെന്ന്
വെറുതെ ഓര്‍മ്മിക്കുമെന്ന്
ചോദ്യവും ഉത്തരവും എല്ലാമായി നീ.
പറയുന്നതും കേള്‍ക്കുന്നതും എല്ലാം നീ.
അപ്പോഴും എപ്പോഴും
പറയാതെപോകുന്ന വാക്കുകളായി,
എന്നും കൂട്ടായ മൌനത്തെ സാക്ഷിയാക്കി
നമ്മള്‍ നിനച്ചാല്‍ ഒക്കെയാവില്ലേഎന്ന്
ഒരേയൊരു കളവില്‍ ഇന്നും ഞാന്‍.

ഒരിക്കലും നഷ്‌ടപ്പെടരുതെന്ന്
വിളി എന്നും കേള്‍ക്കണമെന്ന്
കൈയെത്തും ദൂരത്ത് എന്നുമുണ്ടാവണമെന്ന്
എന്നും കൂട്ടായിരിക്കണമെന്ന്
മൌനമായെങ്കിലും അരികില്‍ വേണമെന്ന്
ആ പേരിലെത്ര കണ്ണീരൊഴുകിയെന്ന്
വെറുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയെന്ന്
കാത്തുവച്ചതൊന്നും പറയാതെ
നിന്റെ പേരു കൊത്തിയ കല്ലിന്നും നെഞ്ചിലേറ്റി
ഒരേയൊരു കളവില്‍ ഇന്നും ഞാന്‍.

ഇല്ല;
നീ കാണുകയില്ല,
കേള്‍ക്കുകയോ അറിയുകയോ ഇല്ല,
കാണാമറയത്തെ കണ്ണുനീര്‍ത്തുള്ളിയെ.
അത് ഇരുളില്‍ ഒഴുകിമറഞ്ഞോട്ടെ.
ഒരു നൊടി നേരത്തില്‍ ബാഷ്‌പമായ് തീര്‍ന്നോട്ടെ.

Read more...

പേരില്ലാതെ

>> Wednesday, October 8, 2008

നിശ്ശബ്‌ദ നൊമ്പരങ്ങളോ
നഷ്‌ട സ്വപ്‌നങ്ങളോ
ഉരുക്കിക്കൂട്ടിയെടുത്ത നിന്‍ മൌനം
ഇന്നലെ ഞെരിച്ചമര്‍ത്തിയത്
ദുര്‍ബലമായ ഈ നെഞ്ചിന്‍ കൂട്.
രണ്ടര മണിക്കൂര്‍ നടന്ന
മൌനയുദ്ധത്തിനൊടുവില്‍
നിന്നെത്തേടി വന്നത്
ആ വിധം മുറിഞ്ഞ ഒരു
എല്ലിന്‍ കഷണമായിരിക്കണം.

അപ്പോള്‍ മറന്നത്,
മുറിപ്പെടുത്താന്‍ തക്ക മൂര്‍ച്ച
ഉണ്ടായിരുന്നോ
അഥവാ
എത്ര ആഴത്തില്‍
എന്ന ആശങ്കയോടു ചേര്‍ത്തുവെച്ച്
മുറിയപ്പെടുന്ന എന്തിന്റെയോ
സ്വഭാവം എന്നതിനെയും വായിക്കണം
എന്ന പാഠം.

ആ നിമിഷം മുതലിങ്ങോട്ട്
എണ്ണമറ്റ തവണയുരുവിട്ട
മാപ്പ് എന്ന രണ്ടക്ഷരം
നിന്റെയരികിലെത്തിക്കാന്‍
കുറ്റബോധം വിലങ്ങണിയിച്ച
ചുണ്ടുകള്‍ പിളര്‍ന്നില്ല.
മൌനത്തിന്റേതാം
വക്ക് പൊട്ടിയ മണ്‍കുടത്തില്‍
ഊഴമിട്ടൂഴമിട്ട് പലപ്പോഴായ്
ചേര്‍ത്തുവെക്കപ്പെട്ട പലതിനുമൊപ്പം
നിന്റെ പേര് മായ്ച്ചു കളയപ്പെട്ട
രണ്ട് കണ്ണുനീര്‍ത്തുള്ളികളും
ഇന്ന് വീണടിയട്ടെ.

Read more...