പക്ഷെ, നീ പറയണം

>> Sunday, November 16, 2008

അതേ വളവില്‍ എത്തിയെന്ന്
ഒരു സൂചന മാത്രം തരിക.
വൃശ്‌ചികപ്പുലരിയിലെ
എത്രയും നേര്‍മയായ മഞ്ഞുകണങ്ങളെപ്പോല്‍
മാഞ്ഞു പോകും മുന്‍പെ, അത്രമാത്രം.
കവിയെഴുതിയത് എല്ലാമൊന്നും ശരിയല്ല,
പൂജ്യം മുതല്‍ ആയിരം കിലോമീറ്ററുകള്‍ വരെ
അതിര്‍ത്തി മാറ്റിയും മറിച്ചും കുറിച്ച ജീവിതങ്ങളില്‍.
എങ്കിലും
കാണാത്ത ദിവസങ്ങളിലെല്ലാം
നഷ്‌ടമാവല്‍ എന്നൊരു ആധി
വാഗ്‌ദാനമൊന്നും കൈമാറിയിട്ടില്ലാത്ത
ഇക്കരയിലേക്ക്
കൊടുങ്കാറ്റായി വീശിയടിക്കാറുണ്ടെന്നും
എന്റെ കുട്ടിയെന്ന് ചേര്‍ത്തുനിര്‍ത്തുമൊരു
പെരുമഴ കണ്ണീര്‍ച്ചാലുകള്‍ മായ്ച്ചുകളയാറുണ്ടെന്നും
രാത്രികളില്‍ പതിവായി 14 ഇഞ്ചില്‍ തെളിയുന്ന
കറുത്ത-വെളുത്ത കെല്‍ട്രോണ്‍ സ്വപ്നങ്ങള്‍
ആള്‍ത്തിരക്കില്‍ അമ്മയുടെ കൈവിട്ടുപോയ
കുഞ്ഞിക്കണ്ണുകളിലെ പകപ്പാണെന്നും
ഇനി ഓര്‍ക്കാതിരിക്കാം.
നേരത്തേ കണ്ടു മുട്ടാഞ്ഞതെന്ത് നാം
എന്ന ക്ലീഷേകള്‍‍ മറന്നുകളയാം.
എവിടെയും തുടങ്ങുകയോ
എവിടെയും ഒടുങ്ങുകയോ
ചെയ്യുന്നില്ല നാമെന്ന് ഒരുമിച്ച് ഘോഷിക്കാം.
പക്ഷെ, നീ പറയണം.

Read more...